06/11/2021
രാമനാട്ടുകര: പൊതുജന പങ്കാളിത്തത്തോടെ നഗരത്തെ ക്യാമറ വലയത്തില്‍ സുരക്ഷിതമാക്കാന്‍ നടപടിയാരംഭിച്ച് രാമനാട്ടുകര നഗരസഭ. നഗരത്തിലെ ക്രമസമാധാന പാലനത്തിന് സഹായകരമാകുന്ന രീതിയില്‍ വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കാനും അത് കണ്‍ട്രോള്‍ റൂമിലിരുന്ന് വിലയിരുത്താനും നടപടിയെടുക്കാനുമാവുന്ന വിധം എച്ച്.ഡി. ക്വാളിറ്റിയുള്ള ക്യാമറകളാണ് സ്ഥാപിക്കുക. ആദ്യ ഘട്ടത്തില്‍ ബീവറേജ് മുതല്‍ എയര്‍പോര്‍ട്ട് റോഡ് വരെയും തോട്ടുങ്ങല്‍ പള്ളിവരെയുള്ള ഭാഗത്തായി 30 ക്യാമറകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് . ഘട്ടം ഘട്ടമായി മറ്റിടങ്ങളിലെക്കു കൂടി വ്യാപിപ്പിച്ച് രാമനാട്ടുകര അങ്ങാടി മുഴുവന്‍ ക്യാമറാ വലയത്തിലാക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി നഗരസഭ 12/11/2021 ന് ചേരുന്ന കൗൺസിൽ മീറ്റിംഗിൽ വിഷതമായി ചർച്ച ചെയ്ത് തീരുമാനം എടുക്കും. പൊതുജനങ്ങളില്‍നിന്നും വ്യാപാരികള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍, ക്ലബുകള്‍, വിവിധ സംഘടനകള്‍, എന്നിവരില്‍ നിന്നുമായി പണം സമാഹരിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നതിന് നവംബര്‍ 20നകം കെ.എസ്.ഇ.ബി. അധികൃതരുമായി ചര്‍ച്ച ചെയ്യും. പോലീസ് - പൊതുമരാമത്ത് അധികൃതരമമായും ചര്‍ച്ച നടത്തും.
മാസാമാസം വരുന്ന ബില്ലുകള്‍ നഗരസഭ അടയ്ക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിക്കുന്നതിനായി സ്വാകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായം തേടും. വൈഫൈയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കാനും ആലോചനകളുണ്ട്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനും സംരക്ഷിക്കാനും സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കും. സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങളും ലഹരി ഉപയോഗവും മോഷണവും വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നഗരത്തെ ക്യാമറക്കകത്താക്കാന്‍ നഗരസഭ പദ്ധതിയിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാമനാട്ടുകര റെസിഡന്റ്‌സ് അസോസിയേഷന്‍ ഏകോപന സമിതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.. രാമനാട്ടുകര യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിക്കും സമാനമായ പദ്ധതികളുണ്ട്. എല്ലാ വിഭാഗത്തിന്റെയും സഹായ സഹകരണങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും നഗരസഭ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്
എന്ന് ചെയര്പേഴ്സൻ ബുഷ്‌റ റഫീഖ് അറിയിച്ചു