27/04/2025
ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷ മേഖലയിലെ അതിപ്രശസ്തമായ ഒരു കേന്ദ്രം, ബൈസാരൺ താഴ്‌വര, വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുത്ത കാര്യം പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലത്രേ!! എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണെന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ തെളിവ് നൽകുന്നു.
ഭീകരാക്രമണത്തിന് ശേഷം പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് പറഞ്ഞത്. അനുമതിയില്ലാതെയാണ് ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നു നൽകിയതെന്നും രണ്ട് ദിവസത്തിനിടയിൽ ആയിരത്തിലധികം ആളുകളാണ് പ്രദേശം സന്ദർശിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നുണ്ട്.
എന്ത് വർഷത്തിലേതാണ്ട് മിക്കവാറും സമയം ഈ പ്രദേശത്തിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട് എന്നതിന് സോഷ്യൽമീഡിയ തന്നെ തെളിവ്. ടൂർ ഓപറേറ്റേഴ്‌സിലും പ്രാദേശിക ഗൈഡുകളും ഇതിന് സാക്ഷ്യം പറയുന്നു. എന്തിന്, ജമ്മുകശ്മീർ സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് തന്നെ പറയുന്നത് വർഷം മുഴുവൻ തുറന്ന് കിടക്കുന്ന സ്ഥലമാണിതെന്നാണ്. പക്ഷേ പ്രതിരോധ മന്ത്രായലത്തിലെ ഉദ്യോഗസ്ഥർക്ക് അറിയില്ല. ആഭ്യന്തര മന്ത്രിക്ക് അറിയില്ല.
ഒന്നാലോചിച്ച് നോക്കണം, 2019 ആഗസ്ത് മുതൽ അഞ്ചുവർഷത്തോളമാണ് ജമ്മുകശ്മീരിൽ കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഒടുവിൽ സുപ്രീം കോടതി ഇടപെട്ട ശേഷം മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പൊതുപ്രവർത്തകരെ ജയിലിൽ അടച്ചു, വീട്ടു തടങ്കലിൽ പാർപ്പിച്ചു, ഭീകരവാദം അവസാനിപ്പിക്കുതിന്റെ ഭാഗമാണെന്ന പേരിൽ എത്രയോ നാൾ ഇന്റർനെറ്റ് നിരോധിച്ചു, മാധ്യമ സ്വാതന്ത്ര്യം തടഞ്ഞു, മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇതെല്ലാം എന്തിനായിരുന്നു? ഭീകരപ്രവർത്തനം അവസാനിപ്പിക്കാനും താഴ്‌വരെ സുരക്ഷിതമാക്കാനുമായിരുന്നുവത്രേ!
പക്ഷേ വഴി നീളെ ചെക്ക് പോസ്റ്റുകളുള്ള, ജനസംഖ്യയുടെ ഒരു വലിയ ശതമാനം സുരക്ഷ ഉദ്യോഗസ്ഥരുള്ള, ആയിരക്കണക്കിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഏജൻസികളുമുള്ള കശ്മീരിൽ ഒരു വിനോദസഞ്ചാര കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും അറിയില്ല, ആഭ്യന്തരമന്ത്രിക്കുമറിയില്ല.