15/02/2024
ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ നിശ്ചയിച്ചിരുന്നതിൽ നിന്നും വെട്ടിക്കുറച്ച് നേരത്തെ നിർത്താൻ തീരുമാനമായതായി അറിയുന്നു.
ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത്തരമൊരു യാത്രയുമായി രാഹുൽഗാന്ധിയും കോൺഗ്രസ്സും ഇറങ്ങിത്തിരിച്ചത് ഗുണമോ ദോഷമോ എന്ന് വലിയ ചർച്ചയായതാണ്. ഇന്ത്യ സഖ്യം സംബന്ധിച്ച ചർച്ചകളും മറ്റും നടക്കേണ്ട സമയത്ത് പ്രധാനപ്രതിപക്ഷ കക്ഷി അതിലൊന്നുമിടപെടാതെ യാത്രയുമായി പോകുന്നത് ശരിയോ എന്നതായിരുന്നു ചർച്ച. അത്തരം കാര്യങ്ങൾ ആ പാർട്ടിയും അവരുടെ നേതാക്കളും തന്നെ തീരുമാനിക്കേണ്ടതാണ്. ഇക്കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് എന്തിനാണെന്ന ചോദ്യം സ്വാഭാവികമാണ്.
യോജിക്കാവുന്ന എല്ലാവരേയും ഒന്നിപ്പിച്ചു നിർത്തി ബി.ജെ.പി. മുന്നണിക്കെതിരെ ശക്തമായൊരു രാഷ്ട്രീയ മുന്നണി രൂപപ്പെടുത്തേണ്ടത് രാജ്യതാൽപര്യമാണ്. അതിൽ കോൺഗ്രസ്സിന് പ്രധാനപ്പെട്ട ഒരു ദൗത്യം നിർവഹിക്കാനുമുണ്ട്. എന്നാൽ സംഭവിക്കുന്നത് മറിച്ചാണ്. ജോഡോ യാത്ര തുടങ്ങിയതിന് ശേഷമാണ് ബീഹാറിൽ ഭരണമാറ്റം ഉണ്ടായത്. ഇന്ത്യ പക്ഷത്തുണ്ടായിരുന്ന നിതീഷ് എൻ.ഡി.എ. ആയി മാറി. കോൻഗ്രസ്സിൽ നിന്നും ബി.ജെ.പി.യിലേക്കുള്ള ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എസ്. ബി ചവാന്റെ പുത്രനും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് പോയി. ലാൽബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനും അതേ പാത പിന്തുടർന്നു. കമൽനാഥടക്കമുള്ള പലരും ക്യൂവിലാണ് എന്നും കേൽക്കുന്നു. ഈ ഘട്ടത്തിൽ വിശ്വാസ്യതയുള്ള ഒരു ബദൽ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസ്സിനുണ്ട്. അതിന്റെ പ്രധാന നേതാവായ രാഹുലിനുണ്ട്.
തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന വ്യാമോഹം അവസാനിപ്പിക്കേണ്ടതുണ്ട്. കൃത്യമായ മതേതര നിലപാട് പ്രഖ്യാപിക്കുകയും യാതൊരു ചാഞ്ചല്യവുമില്ലാതെ ജാതിമത വിവേചനങ്ങളെ നേരിടേണ്ടതുണ്ട്. ഉയർന്നുവരുന്ന കർഷക, തൊഴിലാളി പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടതുണ്ട്. ബദൽനയങ്ങളാണ് ഇന്ത്യ മുന്നണിയെ മുന്നോട്ടു നയിക്കുക എന്നത് പ്രായോഗിക സമീപനങ്ങളിലൂടെ തെളിയിക്കേണ്ടതുണ്ട്. ഇതിനൊക്കെ പരിമിതമായ സമയമേ മുന്നിലുള്ളൂ.
രാഷ്ട്രീയമായി പല തട്ടിലുള്ള പാർട്ടികളാണ് പ്രതിപക്ഷത്തുള്ളത്. ഇന്ത്യ മുന്നണിയുടെ ഭാഗമാകേണ്ട കക്ഷികൾ പലയിടത്തും പരസ്പരം മൽസരിക്കുന്ന കക്ഷികളാണ്. അതൊക്കെ അങ്ങിനെതന്നെ തുടരുകയും ചെയ്യും. എന്നാലും ബി.ജെ.പി. മുന്നോട്ടു വെക്കുന്ന വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്ന ബോധ്യം ഈ കക്ഷികൾക്കുണ്ട്. അതിന് പറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കാനും പരസ്പര വിശ്വാസം വളർത്താനുമൊക്കെ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ നിരന്തര ബന്ധവും ചർച്ചകളും നടക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ എത്ര മഹത്തരമാണെങ്കിലും ജോഡോ യാത്രയുമായി പോകുന്നത് ഒരുതരം ഒളിച്ചോട്ടമാണ്.
കാരണങ്ങൾ എന്തായാലും യാത്ര വെട്ടിച്ചുരുക്കുന്നത് നല്ലതാണ്. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളിലിടപെടാനുള്ള വിവേകം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പിൻകുറിപ്പ് : ദയവായി സതീശനാദി കേരളത്തിലെ കോൺഗ്രസുകാർക്ക് മേൽപ്പറഞ്ഞതൊന്നും ബാധകമല്ല.