23/05/2022
"വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല
ഞാൻ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക."
ആനന്ദത്തിന്റെയും ചേർത്തുപിടിക്കലിന്റെയും മാത്രമല്ല പ്രണയമെന്നും അത് വേദനയുടെയും ത്യാഗത്തിന്റെയും കൂടിയാണെന്ന് പറഞ്ഞു വെച്ച പ്രതിഭയാണ് പി. പത്മരാജൻ.
മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ അദ്ദേഹം ഇന്നും തിളങ്ങി നിൽക്കുന്നു.
പ്രണയവും ജീവിതവും ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകതയിലൂടെ അദ്ദേഹം അവതരിപ്പിച്ചു. പ്രണയത്തിന്റെ ലോലവും തീക്ഷണവുമായ ഭാവങ്ങൾ കൂട്ടിയിണക്കി. തന്നിലെ പ്രണയത്തിന്റെ ആശയങ്ങൾക്ക് എക്കാലവും പുതുമ നൽകിയായിരുന്നു പത്മരാജൻ സിനിമയിലാകട്ടെ, തന്റെ കൃതികളിലാകട്ടെ വരച്ചിട്ടത്. അതുകൊണ്ടുതന്നെയാണ് വായിക്കുന്ന, സിനിമ കാണുന്ന ഒരോ ആൾക്കും അത് ഓരോ തവണ വായിക്കുമ്പോഴും അല്ലെങ്കിൽ കാണുമ്പോഴും പുതിയ, അന്നുവരെയറിയാത്തൊരു അനുഭൂതി നൽകുന്നത്.
എനിക്ക് തോന്നാറുണ്ട്, അന്നുവരെ പ്രണയം തോന്നാത്തവരെ, പ്രണയിക്കാത്തവരെപോലും പ്രണയത്തിന്റെ മാന്ത്രികതകാട്ടി അദ്ദേഹം മോഹിപ്പിക്കാറുണ്ടെന്ന്, വേദനയുടെ ആഴങ്ങളിലേക്ക്, വിരഹത്തിന്റെ തീച്ചൂളയിലേക്ക് തള്ളിയിടാറുണ്ടെന്ന്.
പ്രണയത്തെയും വിരഹത്തെയും വേദനയെയും ഇത്ര മനോഹരമായി മാറ്റാർക്കാണ് പറഞ്ഞുവെയ്ക്കാനാവുക!
പ്രതിമയും രാജകുമാരിയും, രതിനിർവേദം, മഞ്ഞു കാലം നോറ്റ കുതിര, ഋതുഭേദങ്ങളുടെ പാരിദോഷികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവൽ.. പത്മരാജന്റെ തൂലികത്തുമ്പിൽ വിരിഞ്ഞയീ രചനകളെല്ലാം ജീവിതയഥാർഥ്യങ്ങളുടെ നേർചിത്രമായിരുന്നു. അത്രമേൽ ആഴത്തിൽ ഓരോരുത്തരുടെയും ഹൃദയങ്ങളിലേക്ക് തുളച്ചു കയറുന്നവ.
അക്കാലമത്രയും നിലനിന്നിരുന്ന മലയാളിയുടെ സാദാചാരബോധത്തെ, കാമുകീ കാമുക സങ്കല്പങ്ങളെ തച്ചുടച്ചു കളഞ്ഞ,
മുന്തിരിത്തോട്ടങ്ങളുടെ മനോഹാരിതയും പ്രേമത്തിന്റെ വീര്യവും ചേർത്തിണക്കിയ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും പ്രണയവും മഴയും ഇഴചേർന്ന തൂവാനത്തുമ്പികളും ഗന്ധർവ്വന്റെയും ഭൂമികന്യകയുടെയും പ്രണയം വർണ്ണിക്കുന്ന ഞാൻ ഗന്ധർവ്വനും പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ഏറെ ഭംഗിയോടെ പകർത്തിവെയ്ക്കുന്നുണ്ട്.
"ഈ രാത്രി കഴിഞ്ഞാൽ ഞാനൊറ്റയ്ക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാനറിയുന്നു. എനിക്കതാവശ്യമില്ല " എന്ന് ഭാമ പറയുമ്പോൾ അവളുടെ ഉള്ളിൽ ഒരഗ്നി കത്തിജ്വലിക്കുന്നുണ്ട്.
എന്നിട്ടുമവന്റെ ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ ശിക്ഷ ഏറ്റുവാങ്ങാനും ഓർമയറ്റ മനസ്സിനുവേണ്ടിയും അവൾ യാചിക്കുന്നു. ഭാമയെ പോലെ തന്നെയായിരുന്നു പത്മരാജന്റെ ഓരോ സ്ത്രീ കഥാപാത്രങ്ങളും. അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളോരോരുത്തർക്കും വല്ലാത്തൊരു ശക്തിയുണ്ട്, തീക്ഷണതയുണ്ട്.തിങ്കളാഴ്ച്ച നല്ല ദിവസം, സീസൺ, മൂന്നാം പക്കം, സ്വവർഗ്ഗാനുരാഗത്തെ ഭംഗിയായി പറഞ്ഞുവെച്ച ദേശാടനകിളികൾ കരയാറില്ല എന്ന് തുടങ്ങി എത്രയോ തിരക്കഥകൾ. സാഹിത്യത്തിലും സിനിമയിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന സർഗ്ഗാത്മകത വർണ്ണിച്ചു തുടങ്ങിയാൽ വാക്കുകൾ തികയാതെ പോകും.
സ്വന്തമായി വെട്ടിത്തെളിച്ചൊരു വഴിയിലൂടെയായിരുന്നു ജീവിതത്തിലുടനീളം പത്മരാജന്റെ യാത്ര.
ശക്തമായ ഭാഷയിലൂടെ, പ്രണയത്തിലൂടെ, വേദനയിലൂടെ ജീവിതത്തിലെ പച്ചയായ യഥാർഥ്യങ്ങൾ അദ്ദേഹം തുറന്നുകാട്ടി.
പ്രണയിക്കാനും പ്രണയിക്കപ്പെടാനും
വേദനിക്കാനും വേദനിപ്പിക്കാനും മോഹിപ്പിക്കുന്ന മനുഷ്യബന്ധങ്ങളെ തീവ്രമായ വൈകാരിക വർണ്ണനകൾകൊണ്ട് മനോഹരമാക്കി തീർത്തു.
ആരോ പറഞ്ഞു വെച്ചതുപോലെ ഗന്ധർവന്മാർക്ക് ജരാനരകളും വർഷത്തിന്റെ കണക്കുകളും ബാധകമല്ലല്ലോ..!നാല്പത്തിയഞ്ചാം വയസിൽ യൗവ്വനയുക്തനായി തന്നെ യാത്രയായ പപ്പേട്ടന്,
മലയാള ചലച്ചിത്ര - സാഹിത്യ ലോകത്തെ ഗന്ധർവന് ജന്മദിനാശംസകൾ ❤️