19/11/2023
പണ്ട്, വളരെ കാലം മുമ്പ് നാട്ടിലെ പള്ളിയിൽ പുതിയൊരു ഉസ്താദ് വന്നു. നാട്ടിലെ സകലരെയും അദ്ദേഹം പള്ളിയിലേക്ക് ക്ഷനിക്കുകയും ഏറെക്കുറെ അദ്ദേഹമതിൽ വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ ജാതിമത ഭേദമന്യേ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ ഉസ്താദിനോട് കുറച്ച് പേർ ചേർന്ന് ഒരു സ്വകാര്യം അവതരിപ്പിച്ചു.
"ഉസ്താദേ,
ജമാലിനെ ഇങ്ങള് ഒന്ന് നന്നാക്കിയെടുക്കണം"
"നാട്ടിലെ പേരുകേട്ട തറവാട് ഒക്കെയാണ്. പക്ഷെ ഓൻ ഫുൾ ടൈം തണ്ണിയാണ്"
"പോരാത്തേന് പെരുന്നാളും വെള്ളിയാഴ്ച്ചയും ഒപ്പരം വന്നാ പോലും പള്ളിന്റെ മുറ്റത്തേക്ക് പോലും ഓൻ കേറൂല"
ആളോഹരി അഭിപ്രായങ്ങൾ
ഉസ്താദ് ഗൗരവത്തോടെ കേട്ടു. ഒന്നിരുത്തി മൂളിയ ശേഷം ഉസ്താദ് പറഞ്ഞു :
"നമുക്ക് നോക്കാം"
"നോക്കാം എന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെങ്കി ഇത് നടക്കും" -
അന്ന് പള്ളിയിൽ നിന്നിറങ്ങിപ്പോരുമ്പൊ കൂട്ടത്തിലുള്ള ഒരുത്തൻ പറഞ്ഞു.
"പോടാവ്ട്ന്ന്. ജമാല് ഇയ്യ് വിജാരിച്ച ആളല്ല."
അങ്ങനെയിരിക്കെ ഒരു ദിവസം ജമാല് ഉസ്താദിന്റെ മുന്നിൽ വന്നുപെട്ടു.
ജമാലിനെ ഉസ്താദ് കുറെ ഉപദേശിച്ചു നോക്കിയെങ്കിലും കോൺക്രീറ്റ് കട്ട കണക്കെ ഉറച്ച നിലപാടുള്ള ജമാൽ അയഞ്ഞില്ല.
അവസാനം ഉസ്താദ് ജമാലിനായി ഒരു ഓഫർ വെച്ചു.
"ഇന്ന് മുതൽ ആറ് മാസത്തേക്ക് അഞ്ച് നേരം പള്ളിയിൽ വരികയാണെങ്കിൽ നിനക്ക് ഞാൻ ഒരു പോത്തിൻ കുട്ടിയെ സമ്മാനമായിട്ട് തരും" - ഉസ്താദ്
ജമാലിന്റെ കണ്ണ് തെളിഞ്ഞു. പണ്ടത്തെ കാലമാണ്. പോത്ത് എന്നൊക്കെ പറഞ്ഞാൽ ആഢംബരം ഉള്ള കാലം. ജമാൽ അതിൽ വീണു.
ദിവസങ്ങൾ കഴിഞ്ഞു.
ജമാലിന്റെ മാറ്റം കണ്ട് ആളുകൾ ഞെട്ടി. നാട്ടിലാകെ സംസാരം ഉസ്താദും ജമാലുമാണ്. ഉസ്താദിന് ദിവ്യത്വം ഉണ്ടെന്നും അതുകൊണ്ടാണ് ഒരിക്കലും നന്നാവാത്ത അബൂജഹലിന്റെ കൂട്ടുള്ള ജമാല് വരെ നന്നായത് എന്നും വാമൊഴി പരന്നു.
ചായപ്പീടികയിലും തോണിക്കടവുകളിലും കൊപ്രക്കളത്തിലും ഒക്കെ ഇത് തന്നെ സംസാരം.
പള്ളിയിലെ മുൻ വരിയിൽ തന്നെ നേരത്തേ സ്ഥാനം പിടിച്ചിരുന്ന ജമാലിനോട് അൽപ്പം സ്നേഹവും ഉസ്താദിനുണ്ടായി.
പോകെപ്പൊകെ പള്ളിയിൽ ആണ്ടുനേർച്ച വന്നു. നിരനിരയായി ആളുകൾ. ഉരുളക്കിഴങ്ങിട്ട് വെച്ച ഇറച്ചിക്കറിയും മഞ്ഞച്ചോറും വാങ്ങാനുള്ള തിരക്ക്. എല്ലാം കണ്ട് നിർനിമേഷനായി ഉസ്താദ് നിൽക്കുന്നു.
പെട്ടെന്ന്
നേർച്ചച്ചോറ് പാത്രത്തിലാക്കി നടന്നു പോകുന്ന ആളുകളെ വകഞ്ഞു മാറ്റി ഉസ്താദിനോട് ജമാൽ ഉറക്കെ ചോദിച്ചു.
"അല്ലുസ്താ, ഞമ്മല് പറഞ്ഞ കാര്യം എന്തായി"
"എന്താണ് ജമാലെ"
"അല്ല പോത്തുങ്കുട്ടിന്റെ കാര്യം"!?
ജമാൽ അൽപ്പം അങ്കുഷിയൊടെ ചോദിച്ചു.
" അത് പിന്നെ ജമാലേ" - ഉസ്താദ് പരുങ്ങി. സത്യത്തിൽ ആറു മാസം ആയ കാര്യം ഉസ്താദിന് മറന്ന് പോയിരുന്നു. കൂടാതെ ആറു മാസമൊക്കെ പള്ളിയിൽ സ്ഥിരമായി വന്നാൽ ജമാൽ നന്നായിപ്പൊകുമെന്നുമെന്നാണ് ഉസ്താദ് കരുതിയത്.
"ന്തായ് പറയിം" - ജമാൽ അൽപ്പം കൂടി ഉറക്കെ ആണ് ചോദിച്ചത്.
ഉസ്താദ് നിന്ന് പരുങ്ങി. ആളുകൾ ഉസ്താദിനെ നോക്കുന്നു. നേർച്ചച്ചോറ് വിളമ്പണോ ഉസ്താദിന്റെ മറുപടി കേൾക്കണോ എന്ന രീതിയിൽ വിളമ്പുകാരൻ നിൽക്കുന്നു.
നിശ്ചലമായിരിക്കുന്ന ആ അവസ്ഥയിൽ ജമാൽ പറഞ്ഞു :
"ഇങ്ങള് ചാമ്പും എന്നെനിക്കറിയേനു ഉസ്താദേ. അതോണ്ട് ഇത്രേം കാലം ഞാൻ 'ഒളു'(അംഗശുദ്ധി)എടുക്കാതെയാണ് നിസ്ക്കരിച്ചീനത്"
വുളു ഇല്ലാതെ പ്രാർഥിച്ചാൽ ആ പ്രാർഥന കമ്പ്ലീറ്റ് ആകില്ലെന്നറിയാവുന്ന
ആളുകൾ മൊത്തം അന്തം വിട്ട് വാ പൊളിച്ച് നിൽക്കേ
മഞ്ഞച്ചോറിന്റെ ചെമ്പിൽ കാക്ക പോത്തിൻ കഷ്ണമെടുത്ത് പറന്നു.. ഉത്തരത്തിലെ പല്ലി ആരെയോ കളിയാക്കുവാനെന്ന മട്ടിൽ ചിലച്ചു. ഉസ്താദ് പള്ളിക്കകത്തേക്ക് ഓടിക്കയറി വാതിലടച്ചു.
പറഞ്ഞു വന്നത് കഥയല്ല. ഈ കഥയിലെ ജമാലാണ് നമ്മുടെ കെ.എസ്.ആർ.ടി.സി. കാലാകാലങ്ങളായി നഷ്ടത്തിലോടുക എന്നല്ലാതെ യാതൊരു നല്ല റിസൾട്ടും കാണിക്കാത്ത, കടമെടുത്ത് ശമ്പളം നൽകേണ്ടി വരുന്ന ഒരു പ്രസ്ഥാനം.
ഈ പ്രസ്ഥാനത്തിനെ നന്നാക്കാനായി സർക്കാർ എന്ന ഉസ്താദ് നോക്കാത്ത വഴികളില്ല. ഏഴ് വർഷമായി നല്ല രീതിയിൽ ഭരിക്കുന്ന ഇടതുപക്ഷത്തിനു പോലും കെ.എസ്.ആർ.ടിസിയെ രക്ഷപ്പെടുത്താൻ പറ്റുന്നില്ല. ഇതിനു പുറമെ സ്വിഫ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനം കൊണ്ടുവന്നു, പലവിധം ഗതാഗത കമ്മീഷണർമാരെയും മാറി മാറി വെച്ചു നോക്കി. എന്താണ് ഫലം!?
ജനത്തിന്റെ നികുതിപ്പണം ഒരു എം.എൽ.എമാരോ മന്ത്രിമാരോ കണ്ണട വാങ്ങുന്നതിലോ മന്ത്രിമാർക്ക് ജനസമ്പർക്കത്തിനായി യാത്ര ചെയ്യാനുള്ള ബസ്സിനോ ചിലവാക്കുന്നതിന്റെ എത്രയോ ഇരട്ടിയിലിരട്ടി കെ.എസ്.ആർ.ടി.സി മുടിപ്പിക്കുന്നുണ്ട്.
അതിൽ ജോലി ചെയ്യുന്ന ഒരൊറ്റ തൊഴിലാളിയോടും വിരോധമില്ല. തൊഴിലാലികൾക്ക് ഒപ്പമാണ്, തൊഴിലാളി ഉണ്ടാകണം എങ്കിൽ തൊഴിൽ ദാതാവ് വേണം. തൊഴിൽ ചെയ്യുന്നതിന് ശമ്പളം സർക്കാർ ഖജനാവിലെ നികുതിപ്പണം അല്ല നൽകേണ്ടത്. അത്തരത്തിൽ ഉള്ള ഒരു ജോലി അല്ല പൊതുഗതാഗത സംവിധാനം എന്നത്.
ലോകത്താകമാനമുള്ള പട്ടണങ്ങളിൽ ഒക്കെ പൊതുഗതാഗത സംവിധാനം സ്വകാര്യവൽക്കരിച്ച് കമ്പനികൾക്ക് കോണ്ട്രാക്ട് നൽകുകയും അവർ ലാഭമുണ്ടാക്കുകയും ചെയ്യുമ്പോൾ
രണ്ട് കോടി ജനം തിങ്ങിപ്പാർക്കുന്ന കേരളത്തിൽ മാത്രം ലാഭകരമല്ലാതെ പോകുന്നത്? അതും പതിറ്റാണ്ടുകളായി!?
ഇത് അവസാനിപ്പിക്കേണ്ട സമയമായി.
സർക്കാർ തന്നെ കത്തി വെക്കണം എന്ന് പറയുന്നില്ല. തൊഴിലാളി യൂണിയനുകൾ അതിന് സമ്മതിക്കുകയുമില്ല.
പക്ഷേ എന്തുകൊണ്ട് കോമ്പറ്റീഷന് വിട്ടുകൊടുത്തുകൂട. പരാജയം ആണെങ്കിൽ പിന്നീടതിൽ കൈവെക്കരുത്. കേന്ദ്രസർക്കാർ നിയമം അനുസരിച്ച് ബസ്സുകൾ ഓടുന്നെങ്കിൽ ഓടട്ടെ എന്ന് വിചാരിച്ച് കൂടേ!?. ഇതുവരെ സർക്കാരിന് യാതൊരു ലാഭവും ഉണ്ടാക്കാത്ത കെ.എസ്.ആർ.ടി.സിക്ക് വേണ്ടി കോടതിയിലും വക്കീലിനും ചിലവാക്കുന്നത് പോരാതെ കെ.എസ്.ആർ.ടി.സി ബിൽഡിങ്ങുകൾ പാട്ടത്തിന് കൊടുക്കേണ്ടി വരുന്നു.
നഷ്ടക്കണക്കുകൾ മാത്രം തരുന്ന കെ.എസ്.ആർ.ടി.സി പൊളിച്ചെഴുതുകയോ മൊത്തമായി സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പവകാശം നൽകുകയോ വേണം. ആ കമ്പനികളോട് മറ്റ് സ്വകാര്യ ബസ്സ് കമ്പനികൾ കോമ്പറ്റീറ്റ് ചെയ്യട്ടെ!
അതല്ലെങ്കിൽ മൊത്തം സ്വകാര്യ ബസ് ഓണേഴ്സും ഒരൊറ്റ കുടക്കീഴിൽ വരുത്തുന്ന ഒരു അതോറിറ്റി വരട്ടെ.
ഇതൊന്നും നടക്കുന്ന കേസല്ല എന്ന്
ഇത് വായിക്കുന്ന നിങ്ങൾക്കും എനിക്കും അറിയാം. പ്രായമായാൽ അർഹിക്കുന്ന ഒരു മരണം നൽകുന്നത് പോലെ എങ്കിലും കെ.എസ്.ആർ.ടി.സിക്ക് ഒരുക്കിക്കൊടുക്കണം.
പുതിയ കേന്ദ്ര സർക്കാർ നിയമം ഇപ്പൊഴുള്ള ഗതാഗത സംവിധാനങ്ങളെ പൊളിച്ചെഴുതും എന്ന് ഏറ്റവും നന്നായി അറിയാവുന്നത് കെ.എസ്.ആർ.ടിസിയിൽ ഉള്ളവർക്കാണ്. അതുകൊണ്ടാണ് പല്ലും നഖവും ഉപയോഗിച്ച് അവരതിനെ എതിർക്കുന്നത്. പക്ഷെ ഇത് കൊണ്ട് ആർക്കാണ് ഗുണം!? കേരളത്തിലെ രണ്ട് കോടി ജനത്തിനാണോ? അതോ കെ.എസ്.ആർ.ടി.സിയിലെ വെറും ഇരുപത്തിയാറായിരം തൊഴിലാളികൾക്ക് ആണോ? ആർക്കാന് ഗുണം?
തൊഴിലാളികൾക്ക് ഒരുവർഷത്തെ വേതനം അഡ്വാൻസായി നൽകി പിരിച്ച് വിട്ടാൽ പോലും ലാഭകരമെന്നേ ഞാൻ പറയൂ.
ഇനി കെ.എസ്.ആർ.ടിസി കഥയിലെ ജമാൽ ആണെങ്കിൽ ആ ജമാലിനെ കടത്തി വെട്ടുന്ന മറ്റൊരു ജമാലാകാൻ ശ്രമിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. കേന്ദ്രസർക്കാർ നിയമം അനുസരിച്ചു നിരത്തിലിറങ്ങിയ ബസ്സിനെ ചുരുങ്ങിയ ദൂരത്തിൽ തന്നെ വട്ടമിട്ട് പിടിച്ച് ഫൈൻ ഇട്ട എം.വിഡിയുടെ അവസ്ഥ എന്താണ്? ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം വേണം. ഉല്ലസിക്കാൻ പോകുന്നവർക്ക് അതിനനുസരിച്ച് ബസ്സുകളെ ഒരുക്കാൻ പാടില്ല. എന്നാൽ ഭക്തി ആണെങ്കിൽ പ്രശ്നമില്ല. ശബരിമല ട്രിപ്പ് കെ.എസ്.ആർ.ടി.സി ബസ്സ് കണ്ട് ഞെട്ടി. ഇരു വശത്തും വാഴയും ചുറ്റിനും എൽ.ഇ.ഡിയും ബസ്സിൽ നിറയെ ഗ്ലാസിലടക്കം ചന്ദനവും വരയിട്ടിരിക്കുന്നു. ആഹഹ! അത് നിയമലംഘനമല്ലേ?
ഇനി ഭക്തി അവിടെ നിൽക്കട്ടെ. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങളിലെ എം.വി.ഡി തൊടുമോ?
എക്സ്ട്രാ ഫിറ്റിങ്ങ്സുകളിൽ എംവിഡി കാണിക്കുന്ന പിഴയീടാക്കലിൽ എത്ര കോടിയുടെ നികുതി നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത് എന്നറിയണമെങ്കിൽ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന എക്സ്ട്രാ ഫിറ്റിങ്ങ്സ് ബിസിനസ്സിനെ പറ്റി ചെറിയ ഒരു ധാരണ ഉണ്ടായാൽ മതി.
ജനങ്ങളുടെ പണം ഇറങ്ങുന്ന രണ്ട് മാർഗങ്ങളെ അടച്ച് പിടിക്കാനാണ് എം.വി.ഡിയും കെ.എസ്.ആർ.ടിസിയും ശ്രമിക്കുന്നത്.
1. യാത്രാപ്രിയരായ ഇന്ത്യക്കാർക്കും കേരളക്കാർക്കും ഉല്ലാസകരമായ, ആകർഷകമായ ബസ്സുകളിലെ യാത്രകൾ -
2. വാഹനങ്ങളിലെ ആക്സസറി ബിസിനസ്. വൻ ഇമ്പോർട്ട് എക്സ്പോർട്ട് സാധ്യതകൾ. വണ്ടി പ്രാന്തന്മാരായ മലയാളികളുടെ തള്ളിക്കയറ്റം ആയിരിക്കും ഈ മേഖലയെ സർക്കാർ എക്സ്പ്ലോർ ചെയ്യാൻ ശ്രമിച്ചാൽ. നികുതിയിനത്തിലും മറ്റും വൻ ബിസിനസ് സാധ്യതയുള്ള മേഖലയാണിത്.
നിർത്തുന്നതിന് മുമ്പ്.
ദുബായ് റോഡ് ട്രാൻസ്പോർട്ട് ബസ്സുകളിൽ 37 ലക്ഷം ദിനേന യാത്ര ചെയ്യുന്നുണ്ട്
TfL ലണ്ടൻ 60 ലക്ഷം ചില്ലാനം യാത്രക്കാർ ദിനേന ഉപയോഗിക്കുന്നു.
30 ലക്ഷം യാത്രക്കാർ ഡൽഹി ബസ്സുകളിൽ ദിനേന യാത്ര ചെയ്യുന്നുണ്ട് (According to dtc)
ലോകത്തെ മികച്ച സിറ്റികളിൽ ഒക്കെ ബസ്സ് സർവ്വീസ് ലാഭകരമാണ്. വരുന്ന ആഴ്ച്ചയിൽ ദുബായ് അവരുടെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ പോകുന്നു.
ദുബായിയേയോ ലണ്ടനേയോ താരതമ്യം ചെയ്യാൻ പറ്റുമോ എന്ന ചോദ്യം ഉണ്ടായേക്കാം. എന്നാൽ കേരളം ദേശീയ ശരാശരിയേക്കാൾ ജനസാന്ദ്രത ഉള്ള സ്റ്റേറ്റ് എന്നത് കൊണ്ട് തന്നെ താരതമ്യം സാധ്യമാണെന്ന് ഞാൻ പറയും.
കാരണം
കേരളത്തിൽ ദിനേന ശരാശരി മുപ്പത് ലക്ഷത്തിലധികം ബസ്സ് യാത്രക്കാർ ഉണ്ടെന്നാണ് കണക്ക്!
ഇത് ലാഭകരമാക്കാൻ പറ്റാത്തത് ആരുടെ കുറവാണ്!?
ഇന്ത്യയിൽ മൊത്തം റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ നാൽപ്പത്തി അഞ്ചിൽ 43 എണ്ണവും നഷ്ടത്തിലാണ് എന്നാണ് കണക്ക്. പക്ഷെ അവിടെയും പഞ്ചാബും യുപിയും ലാഭമുണ്ടാക്കുന്നുണ്ട്.
ഒരു പൊതുഗതാഗത സംവിധാനം കൊണ്ട് ലാഭമുണ്ടാക്കണം എന്നോ അതിനെ ബിസിനസ് ആക്കണമെന്നൊ അല്ല പറഞ്ഞുവരുന്നത്.
തൊഴിലാളികളുടെ ശമ്പളത്തേക്കാൾ കോടികളുടെ ബസ്സുകൾ, അതിൽ സി.എൻ.ജി, ഇലക്ട്രിക്, ഡീസൽ, ലക്ഷ്വറി ലോ ഫ്ലോർ എന്ന് വേണ്ട പല വിധം പരീക്ഷണങ്ങൾ. കൂടെ യൂണിയനുകളുടെ സമരങ്ങൾ.
ലാഭകരം അല്ലെങ്കിലും ഒരു ലാഭവും നഷ്ടവും ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.
കെ.എസ്.ആർ.ടി.സി തൊഴിലാളികൾ ശമ്പളം ചോദിക്കുമ്പോൾ ഖജനാവ് കാലി എന്ന് പറയുന്നിടത്ത് നിന്ന് കോർപ്പറേഷൻ സ്വന്തം കാശെടുത്ത് ശമ്പളം നൽകുന്ന ഒരു അവസ്ഥ ഉണ്ടാകേണ്ടതുണ്ട്.
പണ്ടാരോ പറഞ്ഞ പോലെ, പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും വീടിനു മുകളിലേക്ക് ചാഞ്ഞാൽ വെട്ടണം.
~fyzierahim