02/02/2023
ആധുനിക കാലത്തും ഉത്തരാധുനിക കാലത്തും അതിവൈകാരികമായി മാത്രം ഒഴുകിപരക്കാൻ കൊതിക്കുന്നതാണ് പെൺജീവിതമെന്നും സൈദ്ധാന്തികമായ ഉൾക്കനമൊക്കെ കാണാമെങ്കിലും പ്രണയംപോലും വസ്തുതാപരമായ കൂട്ടിക്കിഴിക്കലുകൾ നടത്തി നിശ്ചയിക്കുന്നതാണ് ആൺ പ്രകൃതമെന്നും പറയുന്ന കഥയാണ് കെ രേഖയുടെ മനുഷ്യാലയചന്ദ്രിക.
കേരളീയ കുടുംബവ്യവസ്ഥിതിയിൽ തുന്നിച്ചേർത്ത ഗ്രാമവിശുദ്ധിയും സത്യസന്ധതയും തൻ്റെ രചനയിലുടനീളം പുലർത്തുന്ന എഴുത്തുകാരിയാണ് രേഖ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനപ്പുറത്തേക്ക് വളർന്നു പന്തലിച്ച വസ്തുതാപഠന സാധ്യതകളുടെ വെളിച്ചത്തിൽ എല്ലാം വെട്ടിപ്പിടിക്കുന്ന പുതിയ ലോകക്രമത്തിനുമേൽ സധൈര്യം കമഴ്ത്തിവെയ്ക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതാണ് വൈകാരികതയിൽ മാത്രം അധിഷ്ഠിതമായ രേഖയുടെ കഥകളിൽ അന്തർധാരയായി കാണുന്ന ഈ ഗ്രാമീണത. കേരളത്തിൽ നിന്ന് ഊർജം വലിച്ചെടുക്കുന്ന ഒരു എഴുത്തുകാരി എഴുത്തിലൂടെ പുലർത്തേണ്ട ശരിയായ സ്ത്രീ ശാക്തീകരണ പഠന പദ്ധതി ഇതു തന്നെയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. പെണ്ണെഴുത്തിൻ്റെ സത്യസന്ധതയും മറ്റൊന്നല്ല.
വിവാഹ ജീവിതം പരസ്പരം വേർപിരിഞ്ഞതിനു ശേഷം സ്വത്തിൻ്റെ കണക്കെടുപ്പിനൊടുവിൽ തിട്ടപ്പെടുത്തിയ തുക കൈപ്പറ്റാൻ വന്ന അഞ്ജന, ദൂരെ മാറി മറ്റൊരുവൾക്കൊപ്പം ഇരിക്കുന്ന കാമുകൻ ദീപുവിനെക്കുറിച്ച് "അനിഷ്ടനോട്ടങ്ങളുടെ കല്ലുമാലകൾ കൊണ്ട് എറിഞ്ഞു കളിക്കേണ്ടി വരുമെന്ന് !" നഷ്ടബോധം കൊള്ളുന്നത് രേഖയുടെ ഗ്രാമ്യമനസ്സ് ഒന്നുകൊണ്ട് മാത്രമാണ്.
പ്രണയം പെണ്ണിന് അടിമുടി
ജീവിതം തന്നെയാണെന്ന വലിയൊരു വസ്തുതയാണ് രേഖ ഈ കഥയിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. പ്രണയം ആണിന് മറ്റെന്തുമെന്ന പോലെ താത്കാലികമായ ഒരു ഉപാധിയും. അതുകൊണ്ടാണ് ഒരുമിച്ച് നീന്തുന്നതിനിടയിൽ പങ്കാളിയുടെ കൈയിൽ തൊടുമ്പോൾ സ്വന്തം കൈയാണെന്ന് തോന്നുന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടെന്നും അതിപരിചയത്തിൻ്റെ ആ മടുപ്പ് ലോക സത്യമാണെന്നും ദീപു അഞ്ജനയെ ഓർമിപ്പിക്കുന്നത്. ശരിയായ ജീവിതത്തിലും, ജീവിതത്തിലേയ്ക്ക് വായുവും വെളിച്ചവും കടക്കാൻ പുരുഷന്മാർ തുറന്നിടുന്നത് ഐ ഡിയോളജിയുടെ... വസ്തുനിഷ്ഠതയുടെ ഇത്തരം ജനാലകൾ ഒക്കെത്തന്നെയായിരിക്കും. എന്നാൽ ഉയിര് വേർപ്പെടുംവരെ ഏത് തൊടലും സ്ത്രീക്ക് മുഷിച്ചിൽ ഉണ്ടാക്കില്ല എന്നതാണ് പരമമായ സത്യം . കുറെക്കൂടി വിശദമായി ചിന്തിച്ചാൽ, ഒരോ തൊടലും ഒരു പുതിയ കൈ അവൾക്ക് സമ്മാനിക്കുമെന്നും സത്യസന്ധമായ ചേർത്തു പിടിക്കലിനു വേണ്ടിയും നല്ലൊരു വർത്തമാനം കേൾക്കാൻ വേണ്ടിയും സ്വപ്നങ്ങളിലൂടെ യഥേഷ്ടം യാത്ര ചെയ്യുന്നതിനു വേണ്ടിയുമാണ് ഒരോ കേരളീയ സ്ത്രീയും പുരുഷനുമായി വസ്തുതാപരമായി മാത്രം പ്രസക്തമായ വിവാഹം എന്ന ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നത് എന്നും വ്യക്തമാവും. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥജീവിതം അവൾക്ക് സമ്മാനിക്കുക. പലപ്പോഴും നേർവിപരീതമായ കാര്യങ്ങളാകും ജീവിതത്തിൽ സംഭവിക്കുക. ഈ പരമ സത്യത്തെ യാഥാർത്ഥ്യബോധത്തോടെ അതിൻ്റെ സൂക്ഷ്മതയിൽ തന്നെ, എല്ലാ തീവ്രതയോടും കൂടി വരച്ചിടുന്ന കഥയാണ് മനുഷ്യാലയ ചന്ദ്രിക.
മാതൃഭൂമി ആഴ്ചപ്പതിപ്പി(പുസ്തകം 100/ ലക്കം 45)ലെ ഈ കഥ എല്ലാവരും വായിക്കണമെന്നാണ് എൻ്റെ താത്പര്യം.
#മണിശങ്കർ /9946583394